ന്യൂഡൽഹി: അടച്ചിട്ട മുറിക്കുള്ളിൽ നടന്നുവെന്ന് പറയപ്പെടുന്ന അക്രമത്തിലും അധിക്ഷേപത്തിലും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നു സുപ്രീംകോടതി. സ്കൂൾ മാനേജർക്കെതിരേ വിദ്യാർഥിയുടെ അച്ഛൻ നൽകിയ കേസിലെ എസ്സി/എസ്ടി വകുപ്പുകൾ പ്രകാരമുള്ള നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുജനമധ്യത്തിൽ ജാതിയധിക്ഷേപം നടത്തിയെങ്കിൽ മാത്രമേ കുറ്റം നിലനിൽക്കൂ. അടച്ചിട്ട മുറിക്കുള്ളിൽ നടക്കുന്ന സംഭവങ്ങൾ ഇതിന്റെ പരിധിയിൽ വരില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തർക്കത്തിനു പിന്നാലെ ഓഫീസിലെ അടച്ചിട്ട മുറിയിൽ വച്ച് മാനേജരും ജീവനക്കാരും ചേർന്നു മർദിക്കുകയും ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.